Kerala
ആലപ്പുഴ: കൊമ്മാടിയിൽ ഭാര്യയ്ക്ക് മെസേജ് അയച്ചതിന് അയൽവാസിയ്ക്ക് ഭർത്താവിന്റെ ക്രൂര മർദനം. അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു.
തലയോട്ടി പൊട്ടിയ യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊമ്മാടിയിലെ ടൗണിൽ വച്ചായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തു.
നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല എന്ന സന്ദേശം കണ്ടതിനെ തുടർന്നായിരുന്നു മർദനം ഉണ്ടായത്. ചക്കുപറമ്പ് സ്വദേശിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. നിലവിൽ ഇയാൾ ഒളിവിലാണ്.
Kerala
കോട്ടയം: പാമ്പാടി ഇല്ലിവളവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. മാടവന വീട്ടിൽ സുധാകരൻ (64) ആണ് ഭാര്യയായ ബിന്ദുവിനെ (58) വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. കുടുംബകലഹമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെയാണ് സംഭവം. ഓട്ടോറിക്ഷ തൊഴിലാളിയായ മൂത്തമകൻ രാവിലെ 11.30 ഓടെ വീട്ടിലെത്തിയപ്പോഴാണ് സംഭവനം പുറലോകമറിയുന്നത്. മുൻ വാതിൽ അടഞ്ഞ് കിടന്നതിനാൽ അടുക്കള ഭാഗത്തേക്ക് എത്തി നോക്കിയപ്പോഴാണ് അമ്മ നിലത്ത് രക്തം വാർന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് വീടിന്റെ കമ്പി നെറ്റ് തകർത്ത് കയറിയപ്പോഴാണ് പിതാവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്.
അമ്മ ബിന്ദുവിന് അനക്കം ഉണ്ടെന്ന് കണ്ട് ഉടൻതന്നെ മണർകാട് സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു എങ്കിലും മരിച്ചു. ഭർത്താവ് സുധാകരൻ പാറമട തൊഴിലാളിയാണ്. കോട്ടയം നാഗമ്പടത്ത് സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ് ബിന്ദു.
പാമ്പാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. മക്കൾ: സുദീപ്, സുമിത്, സുബിത.
Kerala
കൊച്ചി: 14 വര്‍ഷമായി പോലീസ് തന്നെ ഉപദ്രവിക്കുകയാണെന്ന് ഭാര്യയെ കൊന്ന കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് ഷാജിമോന്‍. 2012ല്‍ ആയിരുന്നു കോതമംഗലം വിളയാല്‍ കണ്ണാടിപ്പാറ ഷോജി കൊല്ലപ്പെട്ടത്.
ഏറെ വിവാദമായ കൊലപാതകം നടന്ന് 11 വര്‍ഷത്തിനുശേഷം 2023 ഡിസംബര്‍ എട്ടിന് ആയിരുന്നു സംഭവത്തില്‍ ഭര്‍ത്താവായ ഷാജിമോനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്ന ഷാജിമോന്‍ ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം ചെയ്തത് എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
കേസില്‍ 78 ദിവസത്തിന് ശേഷം ഷാജിമോന്‍ ജാമ്യം ലഭിച്ചിരുന്നു. ഈ കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിച്ച്, കേസ് തെളിയിക്കണമെന്നാണ് ഷാജിമോന്റെ ആവശ്യം. ഇന്ന് കൊച്ചിയില്‍ നടന്ന മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിംഗില്‍ എത്തിയ ഷാജിമോന്‍ ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.
2012 ഓഗസ്റ്റില്‍ എന്റെ ഭാര്യ മരിച്ചു പോയി. അതൊരു കൊലപാതകം ആയിരുന്നു. ആദ്യ മൂന്ന് മാസം ഈ കേസ് ലോക്കല്‍ പോലീസ് അന്വേഷിച്ചു. അവര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. മാറി മാറി ഡിവൈഎസ്പിമാര്‍ വന്നെങ്കിലും ഇവര്‍ക്കൊന്നും കണ്ടെത്താനായില്ല.
അവസാനം റസ്റ്റം എന്നൊരു ഡിവൈഎസ്പി വന്നു. അയാളാണ് പുതിയ തെളിവ് കൊണ്ടുവന്നത്. ഞാനൊരു പവര്‍ ടൂള്‍ കൊണ്ടുവന്ന് എന്റെ ഭാര്യയെ കൊന്നതാണെന്ന്. എനിക്ക് മാനസിക വിഭ്രാന്തിയൊന്നുമില്ല സ്വന്തം ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍. ഞാന്‍ കൊന്നിട്ട് ഭാര്യയുടെ അഞ്ചര പവന്റെ മാല കൊണ്ടുപോയി എന്നാണ് ആ പോലീസ് പറയുന്നത്.
വീട്ടില്‍ 27 പവന്റെ സ്വര്‍ണമുണ്ട്. അത് ചോദിച്ചാല്‍ എനിക്ക് കിട്ടും. അത് എടുത്തു കൊണ്ടു പോകണമെങ്കില്‍ എന്റെ ഭാര്യയെ കൊല്ലേണ്ട ആവശ്യമൊന്നും എനിക്കില്ല. 2012ല്‍ എനിക്ക് മാസം ഒരു ലക്ഷം രൂപ വരുമാനവുമുണ്ട്. പിന്നെ ഞാന്‍ എന്തിന് എന്റെ ഭാര്യയെ കൊല്ലണം. പോലീസ് കുറേ കഥകള്‍ മെനഞ്ഞു. എനിക്ക് വേറെ കാമുകിയുണ്ട്, അവരെ സ്വന്തമാക്കാന്‍ ഞാന്‍ ഭാര്യയെ കൊന്നുവെന്ന് കഥയുണ്ടാക്കി. എനിക്ക് അങ്ങനെ ബന്ധമുണ്ടെങ്കില്‍ ഉപേക്ഷിച്ചാല്‍ മതിയാരുന്നല്ലോ.
2023ല്‍ ഞാനാണ് പ്രതി എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തു. 78 ദിവസം ജയിലിലിട്ടു. കോടതി എനിക്ക് ജാമ്യം അനുവദിച്ചു. അതു കഴിഞ്ഞ് രണ്ടു വര്‍ഷവും രണ്ടു മാസവും ആകാറായി. ഇതുവരെ പോലീസ് കുറ്റപത്രം കൊടുത്തിട്ടില്ല. എങ്ങനെ കൊടുക്കും, ഞാന്‍ അല്ലല്ലോ പ്രതി. കുറ്റപത്രം സമപ്പിക്കണം.
കുറ്റപത്രം സമര്‍പ്പിച്ചിട്ട് എത്രയും വേഗം കേസ് തെളിയിക്കണം. ഈ കേസിലേക്ക് എന്നെ കണക്ട് ചെയ്യാന്‍ വേണ്ടി കൊലപാതകശ്രമം എന്ന മറ്റൊരു കേസ് എടുത്തു. ഞാന്‍ വേറൊരാളെ കൊല്ലാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് കേസ് എടുത്തു. ഇതില്‍ ആരോപിക്കുന്ന വ്യക്തിയെ ഞാന്‍ കടയില്‍ കയറി തല്ലിയതായി ഒരു കേസ് ഉണ്ടായിരുന്നു.
ആ കേസ് വളച്ചൊടിച്ച് ഞാന്‍ അവനെ കൊല്ലാന്‍ ശ്രമിച്ചു എന്നാക്കി. 2022ല്‍ ഒരു കേസ് അവനെ കൊണ്ട് കൊടുപ്പിച്ചു. അവന് ഈ കേസിനെ കുറിച്ച് അറിയില്ലായിരുന്നു. ഡിവൈഎസ്പി റസ്റ്റം കളിച്ച കളിയാണ്. 307 കേസില്‍ ഹൈക്കോടതി പറഞ്ഞിട്ടുണ്ട് ഈ കേസ് വിശ്വസിക്കാന്‍ പറ്റില്ലെന്ന് എറണാകുളം സെഷന്‍സ് കോടതി എനിക്ക് ജാമ്യം തന്നു.
എന്നെ അസറ്റ് ചെയ്യിക്കാന്‍ വേണ്ടി ക്രൈബ്രാഞ്ചിലെ റസ്റ്റം എന്ന പോലീസുകാരന് കളിച്ച കളിയാണിത്. എന്റെ ഭാര്യയുടെ കൊലപാതക കേസില്‍ എന്നെ പ്രതിയാക്കാന്‍ വേണ്ടിയാണ് ആ കേസ് കൂടി ഉണ്ടാക്കിയത്.
എന്റെ പേരില്‍ കുറ്റപത്രം കൊടുത്തിട്ടില്ല. അത് കൊടുക്കട്ടെ എന്നിട്ട് തീരുമാനിക്കാം. കോടതി ഉണ്ടല്ലോ. ഇതൊന്നും വിശ്വസിക്കാന്‍ കോടതി മണ്ടന്മാരൊന്നുമല്ലല്ലോ. ക്രൈംബ്രാഞ്ച് ആണ് എന്ന അറസ്റ്റ് ചെയ്തത്. അവരുടെ അന്വേഷണം സുതാര്യമായിരിക്കും എന്നാണ് ജനങ്ങള്‍ കരുതുക. പക്ഷെ അത് തെറ്റാണ്. പണത്തിനും കാര്യങ്ങള്‍ക്കും ഇവരും വഴങ്ങും.
കോതമംഗലത്തെ ഒരു രാഷ്ട്രീയക്കാരന് കാരണമാണ് എന്നെ അറസ്റ്റ് ചെയ്തത്. പേരു പറയാന്‍ ബുദ്ധിമുട്ടുണ്ട്. എന്റെ ഭാര്യയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പറഞ്ഞ് ഇവര്‍ക്കെതിരെയും കേസ് കൊടുത്തിട്ടുണ്ട്. അതിന്റെ വൈരാഗ്യമാണ് തീര്‍ക്കുന്നത്. ഈ കേസിനെ കുറിച്ച് എനിക്ക് ഒന്നും പേടിയില്ല, കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. കോടതിയില്‍ കുറ്റപത്രം കൊടുത്ത് വിചാരണ തീര്‍ത്ത് എനിക്ക് പുറത്തിറങ്ങണം. എന്റെ മക്കള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്.
എന്റെ കേസില്‍ ശരിക്കും അഴിമതി നടത്തിയിട്ടുണ്ട്. എനിക്ക് ജീവിക്കണമെന്ന ആഗ്രഹമുണ്ട്. ചെയ്യാത്ത തെറ്റിന് ജയിലില്‍ കിടന്നവനാണ്. ജീവിതത്തില്‍ പരമാവധി അനുഭവിച്ചു കഴിഞ്ഞു. 2012ല്‍ കോതമംഗലം സ്റ്റേഷനിലെ ജോസ് എന്ന ഓഫീസര്‍ യഥാര്‍ഥ പ്രതിയെ രക്ഷപ്പെടുത്തി എന്നാണ് എന്റെ സംശയം. ഭാര്യ മരിച്ചതിന്റെ പിറ്റേന്ന് എന്നെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയിട്ട് 19 ദിവസം എന്നെ അവിടെ തന്നെ ഇരുത്തി.
അറസ്റ്റ് ചെയ്യാതെ വെറുതെ ലോക്കപ്പിനടുത്ത് ഒരു ബെഞ്ചില്‍ വെറുതെ ഇരുത്തി എന്നെ ഹിപ്നോട്ടിസം ചെയ്യാന്‍ കൊണ്ടുപോയി. എന്നെ ശരിക്കും ഉപദ്രവിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ എന്റെ അച്ഛന് ഹേബിയസ് കോര്‍പ്പസ് കൊടുത്ത ശേഷമാണ് എന്നെ റിലീസ് ആക്കിയത്. അതിന് ശേഷം തിരുവനന്തപുരത്ത് നുണ പരിശോധനയ്ക്ക് വിധേയനായി.
എന്റെ ജീവിതം തകര്‍ത്തു. 24 വര്‍ഷമായി നടത്തിക്കൊണ്ടു വന്ന എന്റെ സ്ഥാപനം അടക്കേണ്ടി വന്നു. വരുമാന മാര്‍ഗമില്ലാതായി. എന്റെ ബന്ധുക്കളെല്ലാം എന്നെ വെറുത്തു. ഇതിന്റെയെല്ലാം പകരം പോലീസുകാര്‍ക്ക് കിട്ടിയിരിക്കും. എന്റെ വീടിന് അടുത്ത് ഒരു പോലീസുകാരന് ഉണ്ടായിരുന്നു, അവനും ഭാര്യയും കൂടി ഞാനാണ് കൊന്നതെന്ന് പറഞ്ഞു പരത്തി.
അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉള്ള കാരണം ഞങ്ങളുമായി വൈരാഗ്യത്തില്‍ ഉണ്ടായിരുന്ന പോലീസുകാരനാണത്. ഞാനാ കൊന്നതെന്ന് പോലീസ് പറഞ്ഞപ്പോള്‍ ജനങ്ങള്‍ അത് ഏറ്റുപാടി. ഞാന്‍ മുഖ്യമന്ത്രിക്ക് വരെ പരാതി അയച്ചു. അന്വേഷണം നടക്കുന്നുണ്ടോ എന്നൊന്നും അറിയില്ല. യഥാര്‍ഥ പ്രതിയെ പിടിക്കാനുള്ള കഴിവ് ഇവര്‍ക്കില്ലെന്നും ഷാജിമോന്‍ പറഞ്ഞു.
Kerala
കോട്ടയം : ഭർത്താവ് മരിച്ചതിന്റെ തൊട്ടു പിന്നാലെ ഭാര്യയും മരണത്തിനു കീഴടങ്ങി. ചിങ്ങവനം പുതിയാപറമ്പിൽ കുരുവിള ജേക്കബും (74) ഭാര്യ ജാൻസിയുമാണ് (68) മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.
കുരുവിള ജേക്കബ് രാവിലെയും ജാൻസി ഉച്ചയ്ക്കുശേഷവുമാണ് മരിച്ചത്. സംസ്കാരം പിന്നീട് ചിങ്ങവനം സെന്റ് ജോൺസ് പുത്തൻപള്ളിയിൽ. മക്കൾ: ആൻസൻ കുരുവിള (മർച്ചന്റ് നേവി), ജിൻസൻ കുരുവിള (കാനഡ). മരുമക്കൾ: സീനാ പാലക്കുടിയിൽ, അക്സ മതുരംകോട്ട്.
Kerala
കണ്ണൂർ: ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താനും ജപ്തി നടപടികൾ ഒഴിവാക്കാനും1500 രൂപയുടെ നറുക്കെടുപ്പ് കൂപ്പണുമായി രംഗത്തെത്തിയ മുൻ പ്രവാസിയെ അറസ്റ്റ് ചെയ്തു.
1500 രൂപയുടെ കൂപ്പൺ എടുത്താൽ സമ്മാനമായി 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും വാഗ്ദാനം ചെയ്ത കേളകം പഞ്ചായത്ത് അടക്കാടത്തോട് കാട്ടുപാലം ബെന്നി തോമസാണ് പിടിയിലായത്.
ലോട്ടറി വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശനിയാഴ്ചയാണ് നറുക്കെടുപ്പ് തീയതി നിശ്ചയിച്ചത്. ഇന്ന് രാവിലെ പോലീസെത്തി ബെന്നിയെ കസ്റ്റഡിയിൽ എടുക്കുകയും വിൽക്കാൻ ബാക്കിയുള്ള കൂപ്പണുകൾ പിടിച്ചെടുക്കുകയും ചെയ്തു.
എന്നാൽ, 2025 മാർച്ചിൽ കൂപ്പൺ വിൽപ്പന തുടങ്ങിയപ്പോൾ പോലീസ് അന്വേഷണം നടത്തിയിരുന്നെന്നും തടസമില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് മുന്നോട്ടുപോയതെന്നും ബെന്നി പറയുന്നു. ബെന്നിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
26 സെന്റില്‍ ഏഴ് മുറികളും ആറ് ശുചിമുറിയും അടങ്ങുന്ന ഇരുനില വീടാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി യൂസ്ഡ് ഥാര്‍, മൂന്നാം സമ്മാനമായി കാര്‍, നാലാം സമ്മാനമായി ബുള്ളറ്റ് എന്നിവയുമുണ്ടായിരുന്നു.
നറുക്കെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്ന ദിനം കൂപ്പണ്‍ വില്‍പ്പന തീരാത്തതിനാല്‍ 80 ശതമാനം വില്പന പൂര്ത്തീകരിച്ചുകഴിഞ്ഞാല് ഉടന്‍ നറുക്കെടുപ്പ് നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനിടെയാണ് അറസ്റ്റ്.
Kerala
പുതുക്കാട്: വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യ എന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം എന്ന് കരുതാനുള്ള തെളിവുകൾ പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തലിൽ ഇല്ലെന്നും മരണസമയത്ത് വീട്ടിൽ ഭർത്താവ് ഷാരോൺ ഉണ്ടായിരുന്നില്ലെന്നുമാണ് പോലീസ് വിലയിരുത്തുന്നത്.
അങ്കണവാടിയിൽ പോയിരുന്ന സഹോദരിയുടെ കുട്ടിയെ വിളിക്കാൻ അമ്മ പോയ സമയത്തായിരുന്നു അർച്ചന തീകൊളുത്തിയത്. ആത്മഹത്യ ഭർതൃവീട്ടിലെ പീഡനം മൂലമാണെന്നും ശാരീരികമായും മാനസികമായും ഭർത്താവ് ഷാരോൺ അർച്ചനയെ ഉപദ്രവിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.
മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിന്റെ ഭാര്യ അർച്ചന(20)യെയാണ് കഴിഞ്ഞ ദിവസം തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ പ്രേരണാകുറ്റത്തിനു കേസെടുത്ത വരന്തരപ്പിള്ളി പോലീസ് ഷാരോണിനെ കസ്റ്റഡിയിലെടുത്തിരുന്നു.
അർച്ചന ഭർതൃവീട്ടിൽ കടുത്ത മാനസിക, ശാരീരിക പീഡനങ്ങൾ അനുഭവിച്ചിരുന്നെന്നും കൊലപ്പെടുത്തിയതാണെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. മനയ്ക്കലക്കടവ് വെളിയത്തുപറന്പിൽ ഹരിദാസിന്റെയും ജിഷയുടെയും മകളാണ് അർച്ചന.
ഏഴു മാസം മുൻപായിരുന്നു ഷാരോണിന്റെയും അർച്ചനയുടെയും പ്രണയവിവാഹം. അന്നുമുതൽ വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിക്കാറില്ലായിരുന്നെന്ന് അച്ഛൻ ഹരിദാസ് പറഞ്ഞു. വിവാഹത്തിൽ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും മകൾ നല്ലനിലയിൽ ജീവിച്ചുകാണാൻ ആഗ്രഹിച്ചിരുന്നു. ഷാരോണ്‍ സംശയത്തോടെയാണ് മകളെ കണ്ടിരുന്നതെന്നും ഫോണ്‍ വിളിക്കാനും ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ലെന്നും കുടുംബം പറഞ്ഞു.
മകളെ ഒരിക്കൽ അളഗപ്പനഗർ പോളിടെക്നിക്കിനു മുന്പിൽവച്ച് അടിച്ചു. ഇതു ചോദ്യം ചെയ്തപ്പോൾ അർച്ചനയെ കൊല്ലുമെന്നും ആരും ചോദിക്കാൻ വരണ്ടെന്നുമായിരുന്നു ഷാരോണിന്റെ പ്രതികരണമെന്നും അർച്ചനയുടെ സഹോദരി അനു പറഞ്ഞു. അർച്ചനയുടെ മരണത്തിൽ ശരിയായ അന്വേഷണം നടക്കണമെന്നും ഷാരോണിന്റെയും കുടുംബത്തിന്റെ പങ്ക് പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് പോലീസിനെ വിളിച്ച് അറിയിച്ചു ഭർത്താവ്. ഭാര്യ സുഷമ ശർമ്മയെ (40) ആണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുറിയിൽ ആത്മഹത്യ ചെയ്തതായി ഭർത്താവ് പോലീസിനെ അറിയിച്ചത്. ഇവരുടെ 11 വയസുള്ള മകൾ അതേ മുറിയിലെ കട്ടിലിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു.
ഡൽഹിയിലെ കേശവ് പുരത്താണ് സംഭവം. സംഭവത്തിൽ പ്രതിയായ ഭർത്താവ് ദിനേശ് ശർമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്തെത്തിയ പോലീസ് സംഘം മുറിയിലെ തറയിൽ സുഷമയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ദിനേശ് ശർമ്മ കുറ്റം സമ്മതിച്ചു.
തൂവാല ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാൾ ഒരു ക്ഷേത്രത്തിൽ പൂജാരിയായി ജോലി ചെയ്യുകയാണ്. തുടർന്ന് പോലീസ് മൃതദേഹം ഏറ്റെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ബാബു ജഗ്ജീവൻ റാം ആശുപത്രിയിലേക്ക് അയച്ചു.
അതേസമയം പ്രതിയുടെ വിവാഹേതര ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് കാണിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. പോലീസ് വിഷയത്തിൽ കൃത്യമായി ഇടപെടുന്നില്ലെന്നും കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്നും കുടുംബം ആരോപിച്ചു.
Kerala
തിരുവനന്തപുരം: പട്ടത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നു ചാടിയ ഗൃഹനാഥനും മരണത്തിനു കീഴടങ്ങി.
കരകുളം സ്വദേശിനി ജയന്തി (62) യാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ മരിച്ച ഭര്‍ത്താവ് ഭാസുരാംഗന് (73) തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വൃക്കരോഗിയായ ജയന്തി ഇക്കഴിഞ്ഞ ഒന്നാം തീയതി മുതല്‍ പട്ടത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഭര്‍ത്താവ് ഭാസുരാംഗന് ജയന്തിയെ കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ശേഷം ആശുപത്രി കെട്ടിടത്തിലെ അഞ്ചാംനിലയില്നിന്നും താഴേക്ക് ചാടുകയായിരുന്നു. ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളജ് പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ഭാസുരാംഗന് ആത്മഹത്യചെയ്തുവെന്നാണു പോലീസ് വ്യക്തമാക്കുന്നത്. ഇവർക്ക് ഒരു മകനും മകളുമുണ്ട്. മകൻ വിദേശത്താണുജോലി ചെയ്യുന്നത്.
Kerala
പത്തനംതിട്ട: മല്ലപ്പള്ളിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി ചെയ്തു. ഈസ്റ്റ് പോസ്റ്റ് ഓഫീസിനു സമീപം താമസിക്കുന്ന പുലിയിടശേരിൽ രഘുനാഥൻ (62), ഭാര്യ സുധ (55) എന്നിവരെയാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുധ കുത്തേറ്റ് രക്തം വാർന്ന് വീടിന് മുറ്റത്തു കിടക്കുകയായിരുന്നു. രഘുനാഥൻ വീടിന് സമീപത്തെ ശൗചാലയത്തിൽ തൂങ്ങി മരിച്ച നിലയിലുമായിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന മകന് മാതാപിതാക്കളെ ഫോണില്‍ വിളിച്ചപ്പോള്‍ ആരും എടുത്തില്ല. തുടര്‍ന്ന് ഒരു സുഹൃത്തിനെ അന്വേഷിക്കാന്‍ പറഞ്ഞു വിടുകയായിരുന്നു. അദ്ദേഹം വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.
കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കീഴ്വായ്പുർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഭാര്യ കെ. ആശ. സ്ത്രീകൾ ഭയന്നാണ് രാഹുലിനെ കുറിച്ചുള്ള വാർത്തകൾ കേൾക്കുന്നതെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. രാഹുലിന്റെ പേര് പറയാതെയാണ് അവരുടെ കുറിപ്പ്. എന്നാല്‍, പിന്നീട് ഈ കുറിപ്പ് ഫേസ്ബുക്ക് പേജില്‍നിന്ന് അപ്രത്യക്ഷമായി.
ഒരു വ്യക്തിയെക്കുറിച്ച് മാധ്യമങ്ങള്‍ ദിവസവും പുറത്തുവിടുന്ന വാര്‍ത്തകള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. പെണ്‍കുട്ടികളെ സ്നേഹം നടിച്ച് വലയില്‍ വീഴ്ത്താന്‍ പറ്റുമെന്നും പെട്ടെന്ന് മാഞ്ഞുപോകുന്ന മെസേജുകള്‍ പെണ്‍കുട്ടികള്‍ക്ക് അയക്കാന്‍ പറ്റുമെന്നും ഗൂഗിള്‍ പേയിലും മെസേജുകള്‍ അയക്കാന്‍ പറ്റുമെന്നും സ്ക്രീന്‍ഷോട്ട് എടുക്കാന്‍ പറ്റാത്തവിധത്തില്‍ മെസേജ് അയക്കാന്‍ പറ്റുമെന്നും മറഞ്ഞിരുന്ന് വീഡിയോകോള്‍ ചെയ്യാന്‍ കഴിയുമെന്നൊക്കെ വാര്‍ത്തകളിലൂടെയാണ് ഞാന്‍ മനസിലാക്കുന്നത്. ഇതൊക്കെ വീടുകളിലിരുന്ന് ചെറിയ കുട്ടികള്‍ പോലും ശ്രദ്ധിക്കുകയാണ്. സ്ത്രീകള്‍ ഭയന്ന് ഇയാളെപ്പറ്റി ചര്‍ച്ച ചെയ്യുകയാണെന്നും ആശ കുറിപ്പിൽ പറയുന്നു.
പറഞ്ഞുവരുന്ന കാര്യങ്ങളിലൊക്കെ എത്രത്തോളം വാസ്തവമുണ്ടെന്ന് വരുംദിവസങ്ങളിലേ അറിയാന്‍ കഴിയൂ. വല്ലാത്ത വിഷമമുണ്ട്. ഒന്നും പറയാതെ മിണ്ടാതിരിക്കാന്‍ ആവുന്നുമില്ലെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.